നാട്യശാസ്ത്രത്തെ ഉദ്ധരിച്ച്, നാട്യത്തിൽ കറുത്ത നിറമുള്ളവർ പാടില്ലായെന്നു പറഞ്ഞതായി കണ്ടു. അഭിപ്രായങ്ങൾ വ്യക്തിഗതമാണ്, അതുകൊണ്ട് അതിനെകുറിച്ച് ഞാൻ ഇവിടെ പരാമർശിക്കുന്നില്ല. പക്ഷെ ഭാരതത്തിലെ ഏറ്റവും പ്രധാന ഗ്രന്ഥമായ നാട്യശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പറയേണ്ടത് ആവശ്യമാണെന്ന് തോന്നി.
ബ്രഹ്മനിർമ്മിതമായ നാട്യവേദത്തെ ഏറ്റവും ശുചിയായി അവഹിതമാനസന്മാരായി കേട്ടാലും എന്നാണ് ഭരതൻ പറയുന്നത്. വിധിയാം വണ്ണം ഇന്ദ്രിയനിഗ്രഹം ചെയ്ത് പഠിക്കാൻ ഇവിടെ പറയുന്നത് ആത്രേയാദി മഹർഷിമാരോടാണ്. ആയുർവ്വേദത്തിന്റെ പിതാവെന്നു കൂടി സ്മരിക്കുന്ന ആളാണ് ആത്രേയൻ. അതിനു കാരണം നാട്യശാസ്ത്രത്തിന്റെ ആഴവും പരപ്പും തന്നെയാണ്. പ്രത്യേകിച്ച് ശാസ്ത്രബുദ്ധിയോടു കൂടിവേണം നാട്യശാസ്ത്രത്തെ മനസ്സിലാക്കുവാൻ. അല്ലായെങ്കിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ഗ്രന്ഥത്തിലേക്ക് യോജിപ്പിച്ച് വ്യാഖ്യാനിക്കും.
നാട്യശാസ്ത്രത്തിൽ രസം ഉണ്ടാകുന്നതിന് കാരണം ആചാര്യൻ പ്രമാണീകരിച്ചിരിക്കുന്നത്, തത്ര വിഭാവാനുഭാവ വ്യഭിചാരി സംയോഗാദ്രസനിഷ്പത്തിഃ എന്നാണ്. അതായത് വിഭാവം, അനുഭാവം, വ്യഭിചാരി ഈ ഭാവങ്ങളുടെ സംയോഗം കൊണ്ടാണ് രസനിഷ്പത്തിയുണ്ടാകുന്നത്. അവിടെ നാട്യം ചെയ്യുന്ന ആളുടെ നിറം രസനിഷ്പത്തിക്ക് കാരണമാണെന്ന് ആചാര്യൻ പറഞ്ഞതായിട്ട് നാട്യശാസ്ത്രം പഠിക്കുന്ന സമയം വ്യക്തിഗതമായി ഞാൻ കണ്ടിട്ടില്ല. (ഇനി ആരെങ്കിലും ശാസ്ത്രയുക്തിയാൽ പ്രമാണീകരിച്ചു തന്നാൽ സ്വീകരിക്കാം).
ഇനി ഇവിടെ പറയുന്നതുപോലെ ലാസ്യം എന്ന ഭാവം പുരുഷന്മാർ ചെയ്യുന്നത് സ്വീകാര്യമല്ല എന്ന വ്യക്തിഗതമായ അഭിപ്രായം സ്വീകരിച്ചു എന്നു വക്കൂ. അങ്ങിനെയെങ്കിൽ ഇതെ ഭാവത്തെ തിരിച്ചു ചോദിക്കാം. താണ്ഡവപ്രധാനമായ പുരുഷഭാവത്തെ സ്ത്രീകൾ രംഗവേദിയിൽ നടനം ചെയ്താൽ അവർക്ക് പുരുഷത്വം തനിയെ വരുമോ ? ഉദാഹരണത്തിന്, ശിവതാണ്ഡവത്തെ സ്ത്രീകൾ നടനത്തിലേക്ക് കൊണ്ടു വന്നാൽ അത് സ്വീകാര്യമാണോ ? ഇതെ രീതിയിൽ, സ്ത്രീകൾ പുരുഷത്വപ്രധാനമായ ഭാഗം നാട്യത്തിൽ ചെയ്യരുത് എന്ന് പറയാനാകുമോ ?
നാട്യശാസ്ത്രത്തിൽ ഈ വിഷയങ്ങളേ വരുന്നില്ല. ഭരതന്റെ വാക്കുകളെ നോക്കിയാൽ സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും അത് സാധ്യമാണ്. കാരണം, താളമാന രസാശ്രയ ലാസാംഗവിക്ഷേപഃ എന്നാണ് നൃത്തമെന്നു പറയുന്നത്. അപ്പോൾ നൃത്തമെന്നത് പുരുഷനോ സ്ത്രീയോ വെറുതെ ചെയ്യുന്ന സാമാന്യമായി അംഗവിക്ഷേപമല്ല. അതിന് താളം വേണം, മാനം വേണം, രസത്തെ ആശ്രയിച്ചുള്ളതാകണം, അതുപോലെ അതിന്റെ അനുകൂലമായ ലാസ്യവും അംഗവിക്ഷേപവും ആയിരിക്കണം. അപ്പോഴാണ് അതിനെ നൃത്യം എന്നു പറയാനാകൂ. അത് ആര് ചെയ്താലും അത് സ്ത്രീയോ പുരുഷനോ ആയികൊള്ളട്ടെ അത് സ്വീകര്യമാണ്. നിറം അവിടെ യോജിപ്പിച്ചിട്ടേയില്ല.
ആകെ അവിടെ പറയുന്ന നിയമം,
ദേവരുച്യാ പ്രതീതോ യസ്താളമാനരസാശ്രയഃ
സവിലാസോ അംഗവിക്ഷേപോ നൃത്യമിത്യുച്യതേ ബുധൈഃ.
ഇവിടെ ദേവരുച്യാ എന്നതുകൊണ്ട് ദേവശബ്ദത്തെ ഇന്ദ്രിയാർഥവുമായിട്ടാണ് യോജിപ്പിച്ചിരിക്കുന്നത്. അപ്പോൾ ഇന്ദ്രിയങ്ങൾക്ക് രുചികരമായത് എന്തോ അതാണ് ഇവിടെ ദേവരുചിത്വം. അതാരു ചെയ്താലും ആണായാലും പെണ്ണായാലും രുചിത്വം വരും.
ഇനി സൌന്ദര്യം എന്നത് ഭരതകോശം തന്നെ ഭാവവിവെകത്തെ ഉദ്ധരിച്ച് പറയുന്നത്,
വയോഽവസ്ഥാദിസംഭൂതമൌജ്വല്യം രാമണീയകം
ഭൂഷണാലേപനാദ്യത്ര ശോഭാ സൌന്ദര്യമിഷ്യതേ എന്നാണ്.
ഇവിടെ വയസ്സ്, അവസ്ഥാകൾ, അലങ്കാരം, ലേപനം എന്നിവയിലൂടെയുണ്ടാകുന്ന ശോഭയെയാണ് സൌന്ദര്യം എന്നു അവിടെ പറയുന്നത്. അല്ലാതെ ശരീരത്തിലെ വെളുത്തനിറമാണ് സൌന്ദര്യത്തിന് നിദാനം എന്ന് നാട്യശാസ്ത്രകാരൻ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നത് യുക്തിയേയല്ല.
ഇനി മോഹിനിയാട്ടമെന്നതിന്റെ പേരു യോജിപ്പിച്ച് മോഹനനാട്ടമെന്നല്ലല്ലോ എന്നാണെങ്കിൽ അവിടേയും തിരുത്തുണ്ട്. കാരണം ഇതിന്റെ പേരു കൈരളിയെന്നാക്കണമെന്ന് പറഞ്ഞത് ഇതിനെ പരിപോഷിപ്പിച്ച അതെ ആചര്യന്മാരു തന്നെയാണ്.
ഇനി വർണ്ണങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ആക്കി വ്യാഖ്യാനിച്ചാല് അതിൽ രസത്തിന്റെ വർണ്ണനയെ ചെയ്തുകൊണ്ട് ഭരതൻ പറയുന്നത്, ശൃംഗാരത്തിന്റെ നിറം ശ്യാമവും, ഹാസ്യത്തിന്റെ ശ്വേതവും, കരുണത്തിന്റെ കപോതവും, രൌദ്രത്തിന്റെ രക്തവും, വീരത്തിന്റെ ഗൌരവർണ്ണവും, ഭയാനക രസത്തിന്റെ കാളവർണ്ണവും, ബീഭത്സത്തിന്റെ നീലവർണ്ണവും, അദ്ഭുതത്തിന്റെ മഞ്ഞ നിറവും ആണ്.
ഇതെല്ലാം ഏത് തരത്തിലാണ് യോജിപ്പിച്ചിരിക്കുന്നത്. ശരീരത്തിന്റെ നിറത്തെ ആധാരമാക്കിയാണോ. അല്ല, അന്തർമുഖവും ബഹിർമുഖവുമായ അർഥതലങ്ങളെ വച്ചാണ് ആചാര്യൻ വിശദീകരിച്ചിരിക്കുന്നത്. സാമാന്യാർഥം വച്ച് ശാസ്ത്രയുക്തിയില്ലാതെ വ്യാഖ്യാനിച്ചാൽ, ശൃംഗാരം ചെയ്യാൻ ശ്യാമനിറത്തോടു കൂടിയ ആളും, രൌദ്രം ചെയ്യുവാൻ രക്തനിറത്തോടു കൂടിയ ആളും, ഭയാനകം ചെയ്യുന്ന വ്യക്തി കാളവർണ്ണത്തോടും കൂടിയത് എന്നാകുമോ അർഥം.
അല്ല. ഇതെ കാരണം കൊണ്ടാണ് ശാസ്ത്രത്തെ ശാസ്ത്രമായി പഠിക്കണമെന്ന് ആചാര്യൻ പറയുന്നതിന് കാരണം.
ആകെ പറയാൻ ശ്രമിക്കുന്നത്, വ്യക്തിഗതമായ ഉയർച്ചക്കു വേണ്ടി ശാസ്ത്രഗ്രന്ഥങ്ങളെ ഉദ്ധരിക്കരുത്. അത് കുറച്ചു നേരത്തേക്ക് നമ്മളെ ഉയരാൻ സഹായിക്കും. പക്ഷെ ആത്യന്തികമായി ശാസ്ത്രത്തിന്റെ നാശത്തിനെ അത് ഉപകരിക്കൂ.
Discussion about this post