തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ കലാമണ്ഡലം സത്യഭാമ ജൂനിയറിന് വീണ്ടും തിരിച്ചടി. സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദേശം നൽകി. അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകിയത്. നേരത്തെ മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ കേസെടുത്തിരുന്നു. നർത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് സത്യഭാമയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് സംഭവം.
ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും പ്രതികരണവുമായി നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപമടക്കം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം തുടങ്ങിയ പരാമർശങ്ങൾ സത്യഭാമ നടത്തി. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തിയത്.
താൻ ഇത്തരം പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു. സാംസ്കരിക രംഗത്ത് ഇത്തരം സവർണ ചിന്തയുള്ളവർ നിലയുറപ്പിച്ചാൽ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവൻ മണിയടക്കമുള്ള ആളുകൾ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.
Discussion about this post