തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. ഇത്തവണ വയനാട്ടില്‍ കനത്ത പോരാട്ടം പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ അമേഠിയിലെ ജനങ്ങൾ എന്താണോ ചെയ്തത് ഇത്തവണ വയനാട്ടിലെ ജനങ്ങൾ അത് ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥി പ്രഖ്യാപത്തിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വയനാട് എനിക്ക് വ്യക്തിപരമായി വളരെ ബന്ധമുള്ള മണ്ഡലമാണ്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് പൊതുജീവിതം ആംരംഭിച്ചത്. മറ്റു രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മെനന്റ് വിസയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം രാഹുല്‍ ഗാന്ധി ഒരു വിസിറ്റിങ് എംപിയായണ് വയനാട്ടില്‍ പ്രവര്‍ത്തിച്ചത്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്തിട്ടില്ല. മോദി വയനാട്ടിലെ വികസനത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്” സുരേന്ദ്രന്‍ പറഞ്ഞു.
മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു താനെന്നും. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നയെന്നും. രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശം പരിഗണിച്ച് അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിലാണ് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ഉജ്വല പോരാട്ടം കാഴ്ചവെക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്കതു.

