ബെംഗളൂരു: ഭര്‍ത്താവിന് കടം നല്‍കിയവരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്‍ശന്‍ ബാബുവിന്റെ ഭാര്യ രഞ്ജിതയാണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിൽ ബാബുവിന് നഷ്ടമായത് കോടികളാണ്. പണം കടം വാങ്ങിയാണ് ബാബു വാതുവെപ്പ് നടത്തിയത്. ഭര്‍ത്താവിന് പണം കടം നല്‍കിയവരുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
രഞ്ജിതയുടെ ഭര്‍ത്താവ് ദര്‍ശന്‍ ബാബു ഹൊസദുര്‍ഗയിലെ ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. 2021 മുതല്‍ ഇയാള്‍ ഐ.പി.എല്‍. വാതുവെപ്പില്‍ സജീവമായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഏകദേശം ഒരുകോടിയോളം രൂപയുടെ കടബാധ്യതയും ഇയാള്‍ക്കുണ്ടായിരുന്നു. അനധികൃതമായ ഐ.പി.എല്‍. വാതുവെപ്പിനായി ബാബു ഒട്ടേറെപേരില്‍നിന്നായി ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. വാതുവെപ്പില്‍ പരാജയപ്പെടുകയും കടം വാങ്ങിയ പണം തിരികെനല്‍കാന്‍ കഴിയാതിരുന്നതോടെയുമാണ് കുടുംബത്തിന് നേരേ ഉപദ്രവം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് രഞ്ജിത ജീവനൊടുക്കിയെന്നാണ് കുറിപ്പില്‍ പറയുന്നത്.
2020-ലാണ് ദര്‍ശനും രഞ്ജിതയും വിവാഹിതരായത്. തൊട്ടടുത്തവര്‍ഷം തന്നെ ദര്‍ശന്റെ വാതുവെപ്പ് ഭ്രമത്തെക്കുറിച്ച് രഞ്ജിത അറിഞ്ഞിരുന്നു. ദമ്പതിമാര്‍ക്ക് രണ്ടുവയസുള്ള മകനുണ്ട്. പണം വായ്പ നല്‍കിയവരുടെ നിരന്തരമായ ഉപദ്രവമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന ചൂണ്ടിക്കാട്ടി രഞ്ജിതയുടെ പിതാവ് വെങ്കിടേഷിന്റെ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവമുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ദര്‍ശന്‍ ബാബുവിന് പണം കടം നല്‍കിയ 13 പേരില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായിട്ടുള്ളതെന്നാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

