ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ ധനമന്ത്രിക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഫണ്ടില്ലെന്നാണോ എന്ന ചോദ്യത്തിന്,’രാജ്യത്തിന്റെ പൊതുപണം എന്റേതല്ല. എന്റെ ശമ്പളവവും എന്റെ വരുമാനങ്ങളും എന്റെ സമ്പാദ്യവും മാത്രമാണ് എന്റേത്’ എന്നായിരുന്നു നിര്‍മലയുടെ മറുപടി.
ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ തന്റെ കൈയില്‍ അത്ര പണമില്ലാത്തതിനാൽ, മത്സരിക്കാനില്ലെന്ന് അറിയിച്ചതായും നിര്‍മല പറഞ്ഞു. ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്സരിക്കുന്നതിലും തനിക്ക് പ്രശ്‌നമുണ്ടായിരുന്നതായും നിർമല കൂട്ടിച്ചേർത്തു. അവിടങ്ങളില്‍ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവർ വ്യക്തമാക്കി. മത്സരിക്കാനില്ലെങ്കിലും പാര്‍ട്ടിയുടെ ഭാഗമായി രാജീവ് ചന്ദ്രശേഖറിനായി തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

