ഉപ്പള: പട്ടാപ്പകൽ ഉപ്പളയിൽ നടന്ന കവർച്ചയിൽ ദുരൂഹത. സദാസമയവും തിരക്കുള്ള ചെറുനഗരമാണ് ഉപ്പള. അങ്ങനെയുളള സ്ഥലത്തു നിന്നും എങ്ങനെ വാഹനത്തിന്റെ ചില്ല് തകർത്ത് എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്നതെന്നതാണ് ദുരൂഹതയുയർത്തുന്നതും. കോടിക്കണക്കിന് രൂപയുമായി എ.ടി.എമ്മുകളിൽ പണം നിറക്കാൻ വരുന്ന വാനിന് പൊതുവെ ആയുധമേന്തിയ സുരക്ഷാ ജീവനക്കാരും സഹായികളും ഉണ്ടാകാറുമുണ്ട്. എന്നാൽ, ഉപ്പളയിൽ നടന്ന കവർച്ച നടന്ന വാനിൽ സുരക്ഷാജീവനക്കാരൻ ഉണ്ടായിരുന്നില്ലയെന്നും ദുരൂഹത ഉയർത്തുന്നുണ്ട്.
മംഗളൂരു ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്തോടുചേർന്ന ഭാഗത്തു നിന്നാണ് വലിയ തുക മോഷണം പോയത്. സാധാരണഗതിയിൽ ചെറിയൊരു സംഭവമുണ്ടായാൽപ്പോലും വേഗത്തിൽ ആളുകൾ ഓടിക്കൂടുന്ന സ്ഥലമായിട്ടുകൂടി എങ്ങനെ അയാൾക്ക് എളുപ്പത്തിൽ പണവുമായി രക്ഷപ്പെടാൻ കഴിഞ്ഞുവെന്നതാണ് സംശയമുയർത്തുന്നത്. സംഭവ സമയത്ത് എ.ടി.എമ്മിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലയെന്നതും, കൃത്യമായ ആസൂത്രണത്തിലൂടെയാണ് പണം കവർന്നതെന്ന നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇന്നലെ വൈകിട്ടാണ് സംഭവം. മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ നിന്നാണ് പണം കവർന്നത്. ഉപ്പള ടൗണിലെ പുതുതലമുറ ബാങ്കിന്റെ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു കവർച്ച. വാഹനത്തിന്റെ പിൻസീറ്റിൽ വെച്ച പണമടങ്ങിയ ബാഗുമെടുത്താണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
Discussion about this post