ഡൽഹി: എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ രാജിയിൽ പ്രതികരണവുമായി കേന്ദ്ര സാഹിത്യ അക്കാദമി. പ്രതിഷേധ രാജി തെറ്റായ സന്ദേശം നൽകുന്നുവെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് വിമർശിച്ചു. അക്കാദമിയിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ എഴുത്തുകാരനാണെന്നും വിശദീകരണം.
അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് സി. രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചത്. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചുകൊടുത്തു. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തതെന്ന് കത്തിൽ സി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ഇടപെടൽ സാംസ്‌കാരിക സ്ഥാപനങ്ങളിൽ പാടില്ലെന്ന് സി. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഇത്തവണ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ഇത് അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമാണ്. ഭരിക്കുന്ന കക്ഷിയിലെ ആളുകളോ ഒരു രാഷ്ട്രീയക്കാരനോ അക്കാദമിയുടെ പരിപാടിയിൽ വരുന്ന പതിവില്ല. ഫെസ്റ്റിവലിന്റെ നോട്ടിസിൽ ആദ്യം മന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. കക്ഷി എന്നതിലേറെ രാഷ്ട്രീയ ഇടപെടൽ എന്ന നിലക്കാണ് ഇതിനെ കാണുന്നത്. ഒരു കക്ഷിയോടും എനിക്ക് പ്രത്യേകിച്ച് വിരോധമോ പ്രത്യേക സ്നേഹമോ ഒന്നുമില്ല’.. അദ്ദേഹം പറഞ്ഞു.
Discussion about this post