പാലക്കാട്: കുഴിമാടം ഒരുക്കിയതിൽ എസ്എഫ്‌ഐ പ്രവർത്തകരോട് പകയോ വിരോധമോ ഇല്ലെന്ന് ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ടിഎൻ സരസു. അവർ തന്റെ വിദ്യാർത്ഥികളാണെന്നും തെറ്റുകൾ ക്ഷമിക്കുന്നുവെന്നും സ്ഥാനാർത്ഥി പ്രതികരിച്ചു. എസ്എഫ്‌ഐ പിന്തുണയിൽ ഇടത് അനുകൂല അധ്യാപകരും തനിക്കെതിരെ പ്രവർത്തിച്ചിരുന്നു. എന്നാൽ തന്നെ പിന്തുണച്ച ഒരു കൂട്ടം അധ്യാപകർ ഉണ്ടായിരുന്നുവെന്നും സരസു ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
2016 ൽ വിക്‌ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരിക്കെയായിരുന്നു സരസുവിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ കുഴിമാടം തീർത്തത്. വിരമിക്കുന്ന ദിവസമായിരുന്നു സംഭവം. കോളേജിൽ മലയാളം പഠനവിഭാഗത്തോട് ചേർന്നുള്ള സ്ഥലത്ത് എസ്എഫ്‌ഐക്കാർ കുഴിമാടം ഒരുക്കി റീത്തും ചന്ദനത്തിരിയും കത്തിച്ചുവെക്കുകയായിരുന്നു.
അതേസമയം എസ്എഫ്‌ഐയുടെ ക്രൂരതയ്ക്ക് ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്നായിരുന്നു സരസു പ്രതികരിച്ചത്. ‘2016 ൽ എസ്എഫ്‌ഐ തന്നോട് ചെയ്തത് ക്രൂരതയാണ്. സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും ക്രൂരതയാണ്. സിദ്ധാർത്ഥന്റെ മരണം തിരഞ്ഞെടുപ്പിൽ ചർച്ചയാവും.’ എന്നായിരുന്നു പ്രതികരണം.
ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് സരസു വിക്ടോറിയ കോളേജിൽ എത്തിയിരുന്നു. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ടി എൻ സരസുവിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത്. കോളേജിലെത്തിയ സ്ഥാനാർത്ഥി തനിക്ക് കുഴിമാടം ഒരുക്കിയ സ്ഥലവും സന്ദർശിച്ചു.
Discussion about this post