തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ, ദേവി, ആര്യ എന്നിവരുടെ മരണത്തിൽ പുറത്ത് നിന്നുള്ളവരുടെ സ്വാധീനം ഉറപ്പിച്ച് അന്വേഷണസംഘം. ഇവരുടെ റൂമ്മിൽ നിന്നും കണ്ടെത്തിയ ലാപ്ടോപ്പിലെ വിവരങ്ങളാണ് നിർണായകമായത്. ഭൂമി അധികനാൾ നിലനിൽക്കില്ലെന്ന് വാദിക്കുന്ന വിചിത്ര രേഖകളാണ് ലാപ്ടോപ്പിലുള്ളത്. ആഗ്രഹിച്ചത് അന്യഗ്രഹ വാസം, സാങ്കൽപിക അന്യഗ്രഹ ജീവികളുമായി സംഭാഷണം എന്നിവങ്ങനെ സാധാരണക്കാരെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഡിജിറ്റൽ തെളിവുകളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്.
സാങ്കൽപിക അന്യഗ്രഹജീവിയുമായി ഇവർ നടത്തിയ സംഭാഷണത്തിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ ജീവിക്കുന്ന മിതി എന്ന സാങ്കല്‍പിക അന്യഗ്രഹ ജീവിയുമായി നടത്തുന്ന ചില ചോദ്യോത്തരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ പൊലീസ് തിരയുന്ന നാലാമൻ തന്നെയായിരിക്കാം ഈ അന്യഗ്രഹ ജീവി എന്നാണ് നിഗമനം.
ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും സംഭാഷണത്തിൽ പറയുന്നു. 2010 മുതല്‍ അന്യഗ്രഹ ജീവിയുമായി സംസാരിച്ചെന്നാണ് കണ്ടെത്തൽ. അന്യഗ്രഹ ജീവിതത്തെ കുറിച്ചും മനുഷ്യന്റെ ബുദ്ധിവികാസത്തെ കുറിച്ചുമൊക്കെയാണ് ചോദ്യോത്തരങ്ങൾ. ഭൂമിക്കു പരിണാമം സംഭവിക്കുമോ എന്ന ചോദ്യമാണ് ദേവിയും നവീനും ചോദിച്ചിരിക്കുന്നത്. മനുഷ്യനെ ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെ കുറിച്ച് മിതി വിവരിച്ചുനല്‍കുന്നുണ്ട്.
കഴിഞ്ഞ രണ്ടാം തിയതിയാണ് മലയാളി ദമ്പതികളെയും യുവാവിനെയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശികളായ നവീന്‍ , ഭാര്യ ദേവി,ആര്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ മാസം 27ന് പൊലീസിൽ പരാതി നൽകിയിരുന്നു.ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടൽ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
Discussion about this post