കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ കോഴിക്കോട് – കണ്ണൂർ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പൊലീസിൻറേയും സിആർപിഎഫിൻറേയും നേതൃത്വത്തിൽ പരിശോധന നടന്നത്.
നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ,കേരള പൊലീസ് എന്നിവർക്കൊപ്പം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നിരിക്കുന്നത്.
ചെക്യാട് പഞ്ചായത്തിലെ ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളിൽ സിആർപിഎഫും പൊലീസും റൂട്ട് മാർച്ചും നടത്തി.

