കണ്ണൂർ; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരിൽ മുൻനിര ഡിവൈഎഫ്‌ഐ നേതാവും. ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയായ അമൽ ബാബു എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പോലീസ് പറയുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ മിഥുൻലാൽ പോലീസ് കസ്റ്റഡിയിലാണ്.
മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പോലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബംഗളൂരുവിൽ നിന്നാണു പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉൾപ്പെടെ നാല് പ്രതികളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്.

