താമരശേരി: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിൽ ചിത്രം പ്രദർശിപ്പിച്ചു. കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും.
പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി രൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാലാം തിയതി വിദ്യാർത്ഥികൾക്ക് മുന്നിൽ ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചിരുന്നു. 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദർശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടർ ജിൻസ് കാരക്കോട്ട് വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. അതിൽ വർഗീയത കലർത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത വ്യക്തമാക്കി.
കുട്ടികൾക്ക് മുന്നിൽ ഒരിക്കലും ഒരു വർഗീയ ആശയത്തെക്കുറിച്ച് പറയാൻ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് അതിരൂപതയുടെ മീഡിയ ഡയറക്ടർ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും ദി കേരള സ്‌റ്റോറിയെക്കുറിച്ച് പറയുമ്പോഴും ഒരു തരത്തിലുള്ള വർഗീയ പരാമർശങ്ങളും നടത്തിയിട്ടില്ലെന്നും അതിരൂപത വിശദീകരിച്ചു.
Discussion about this post