തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നല്‍കിയിരുന്നില്ല. ഇതോടെയാണ് അനുമതി തരും വരെ ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
3,000 കോടി അടുത്തയാഴ്ച തന്നെ കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. മറ്റുള്ള അറ്റകുറ്റപ്പണികള്‍ക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകള്‍ക്ക് 928.87 കോടി രൂപ ലഭിക്കും.

