തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തുന്നില്ലെന്ന് എ.ജി റിപ്പോർട്ട്. അപ്പോയിൻമെൻറ് അതോറിറ്റി അപേക്ഷകൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിശോധിക്കുന്നത്. അതാത് സർവകലാശാലകൾ, ഡി.പി.ഐ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുതലായവയിൽ അപേക്ഷകർ സമർപ്പിച്ച സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന ചെയ്യുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഇഷ്യൂ ചെയ്യുന്ന അധികാരികളുമായി സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന ചെയ്യാൻ പി.എസ്.സിയിലോ നിയമന അതോറിറ്റിയിലോ സംവിധാനമില്ല. അതിനാൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷമായി പൊതുസേവനത്തിൽ നിയമിതരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റ് നൽകുന്ന അധികാരികളുമായി പരിശോധിക്കാൻ എല്ലാ നിയമന അധികാരികൾക്കും നിർദേശം നൽകാനും എ.ജി റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജിയുടെ മുന്നേറ്റത്തോടെ, സർവകലാശാലകളിൽ പ്രവേശനം നേടുന്നതിനും സർക്കാർ മേഖലയിൽ ജോലി ഉറപ്പാക്കുന്നതിനുമായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്ന നിരവധി കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പേയ്‌മെൻറ് അടിസ്ഥാനത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന നിരവധി ഓഫ്‌ലൈൻ, ഓൺലൈൻ ഏജൻസികളും പ്രവർത്തിക്കുന്നു.
Discussion about this post