കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. അതേസമയം, ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സാധനങ്ങളെല്ലാം പോലീസ് കണ്ടെടുത്തു. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇര്‍ഫാനെ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിച്ചത്.
ജോഷിയുടെ വീടിൽ കയറുന്നതിന് മുമ്പ് പനമ്പിള്ളി നഗറിലെ മൂന്ന് വീടുകളില്‍ കൂടി ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദര്‍ അറിയിച്ചിരുന്നു. കൂടാതെ ഇയാൾ നേരത്തെ തിരുവനന്തപുരത്ത് ജൂവലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയിട്ടുണ്ടായിരുന്നു. സമാനമായ രീതിയില്‍ കേരളത്തിൽ മറ്റ് എവിടെയെങ്കിലും മോഷണങ്ങളോ മോഷണശ്രമങ്ങളോ നടത്തിയിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ അറിയാൻ സാധിക്കു. ഇതിനായാണ് ഇപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്.
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും വ്യക്തമാകേണ്ടതുണ്ട്. ജോഷിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളുമടക്കം ഒരുകോടി ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്. ഇതെല്ലാം പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
Discussion about this post