തിരുവനന്തപുരം: ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പുരസ്‌കാരം നൽകിയത്. 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പ്പെടുന്നതാണ് ഈ ദേശീയപുരസ്‌കാരം.
കലാ- സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.
യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റെ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണെന്ന് അദ്ദേഹം കീര്‍ത്തിപത്രത്തില്‍ പരാമര്‍ശിച്ചു.
ജഗതിയുടെ ഭാര്യ ശോഭശ്രീകുമാര്‍, മകന്‍ രാജ്കുമാര്‍, മരുമകള്‍ ശ്രീകല, ചെറുമക്കളായ ജഗന്‍രാജ്, അനുഗ്രഹ, ജൂനിയര്‍ പി.സി. ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം കൈമാറിയത്.
Discussion about this post