ഹൈദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്. ഡൽഹി പോലീസാണ് നോട്ടീസ് അയച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഡൽഹി പൊലീസ് നിർദേശിച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിർദേശമുണ്ട്.
മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ, പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. വിഡിയോ പ്രചരിപ്പിച്ച അഞ്ച് കോൺഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. തെലങ്കാന കോൺഗ്രസ് ഈ വിഡിയോ എക്സിൽ പങ്കുവെച്ചിരുന്നു. മറ്റ് കോൺഗ്രസ് നേതാക്കൾ ഇത് റീപോസ്റ്റ് ചെയ്യുകയും ചെയ്ത്തിരുന്നു. ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 153, 153 എ, 465, 469, 171 ജി, ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി) നിയമത്തിലെ 66 സി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

