തൃശൂർ: പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. ഇന്നലെ കാഞ്ഞാണിയിൽ നിന്ന് കാണാതായ മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പൊലീസിനു ലഭിച്ചു.
കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഇതിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ കൃഷ്‌ണപ്രിയയുടെ ഐഡി കാർഡ് ഉണ്ടായിരുന്നു. അന്തിക്കാട് എസ്‌ഐ പ്രവീണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹം കരയ്‌ക്ക് കയറ്റിയത്.

