മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒൻപത് തവണ വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി പോലീസിന് ലഭിച്ച വിവരത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് സൂചന. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച്ച സിപി മൊയ്തീന്റെ നേതൃത്വത്തിൽ നാലു മാവോവാദികൾ കമ്പമലയിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ മാവോവാദി സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താനായിരുന്നില്ല.

