തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിച്ചു.
പ്രതിഷേധത്തിൽ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ തടസപ്പെട്ടു. ഡ്രൈവിങ് സ്‌കൂളുകൾ ടെസ്റ്റ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടികെട്ടുകയും. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ലെന്നും അറിയിച്ചു. തിരുവനന്തപുരം മുട്ടത്തറയിലും പൊലീസ് ഏറ്റുമുട്ടലുണ്ടായി. പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. ആലപ്പുഴയിലും കൊച്ചിയിലും തൃശൂരും സമാനമായ രിതിയിൽ പ്രതിഷേധമുണ്ടായതായാണ് റിപ്പോർട്ട്. പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു യൂണിയനുകൾ അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നുമാണ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രതികരണം. മനുഷ്യ ജീവനാണ് വലുതെന്നും, പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും. മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ടെന്നും മന്ത്രി വിമർശിക്കുകയും ചെയ്തിരുന്നു.
അതേ സമയം സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്ന് ഡ്രൈവിങ് സ്‌കൂളുകളുടെ നിലപാട്. പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല.

