കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ യുവതി തുണിതിരുകി. പിന്നാലെ കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും യുവതിയുടെ അമ്മ വാതില്‍ മുട്ടിയതോടെ മൃതദേഹം കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്നും വലിച്ചെറിയുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.
ജനിച്ചയുടന്‍ കുഞ്ഞിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയെന്നും ആ സമയം തന്നെ കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. എട്ട് മാസം മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം താൻ മനസിലാക്കുന്നതെന്നും ആ ഘട്ടത്തില്‍ ആൺ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി യുവാവുമായി യാതൊരു തരത്തിലുള്ള ബന്ധവും യുവതിക്ക് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കുഞ്ഞ് ജനിക്കുമ്പോള്‍ ഒഴിവാക്കേണ്ടതിനുള്ള മുൻകരുതലും യുവതി സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നു. യുവതിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. പ്രസവത്തെ തുടർന്ന് അവശയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവശേഷമുള്ള അവശതകള്‍ നിലനില്‍ക്കുന്നതിനാല്‍ യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ല.
അതേസമയം യുവതി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയും നർത്തകനുമായ ആൺ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവവുമായി യുവാവിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

