വാഷിങ്ടണ്‍: അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്. അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ നഴ്‌സായിരുന്ന ഹെതര്‍ പ്രസ്ഡിയെയാണ് കോടതി ശിക്ഷിച്ചത്. 380 മുതല്‍ 760 വരെ വര്‍ഷം തടവിനാണ് യുവതിയെ കോടതി ശിക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിലേറെയായി 17 രോഗികളെയാണ് അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കി ഇവർ കൊലപ്പെടുത്തിയത്.
കോടതിയില്‍ നടന്ന വിചാരണയില്‍ മൂന്ന് കൊലക്കേസുകളിലും 19 വധശ്രമക്കേസുകളിലുമാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഒരാളില്‍ അമിതമായി ഇന്‍സുലിന്‍ നല്‍കുന്നത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ഹൃദയമിടിപ്പ് വര്‍ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുക. ഇത്തരത്തില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യ കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷത്തിലാണ് മറ്റ് കൊലപാതകങ്ങളുടേയും ചുരുളഴിയുന്നത്.
2020 നും 2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളെ കൊന്ന കേസിലാണ് വിധി. 22 രോഗികള്‍ക്ക് വളരെ ഉയര്‍ന്ന തോതിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചത്. കുറച്ച് ആളുകള്‍ ജോലി ചെയ്യുന്ന സമയത്തും രാത്രി കാല ഷിഫ്റ്റിലും ആണ് രോഗികളില്‍ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കിയത്. ഇവരില്‍ പലരും പ്രമേഹം ഇല്ലാത്തവരാണ്. 43 വയസു മുതല്‍ 104 വയസ് വരെയുള്ള രോഗികളിലാണ് ഇവര്‍ ഇത്തരത്തില്‍ ഇന്‍ജക്ഷന്‍ നല്‍കിയത്.
Discussion about this post