കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റ വിദേശയാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേരളം ദുരിതക്കയത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. വിദേശയാത്ര സ്‌പോണസര്‍ഷിപ്പിലാണെന്ന് സംശയിക്കുന്നെന്നും പകരം ചുമതല നല്‍കാതെ പോയത് ശരിയായില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പിണറായി വിജയന് മാത്രമേ അത്തരമൊരു യാത്ര സംഘടിപ്പിക്കാനാവൂ. ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവ് ഇല്ലേ?. ഒരു മുഖ്യമന്ത്രിയാണ് പോകുന്നത്. ചാര്‍ജ് കൊടുത്തോ അര്‍ക്ക് എങ്കിലും?. ഇവിടെ ഒരു അത്യാവശ്യ സംഭവം ഉണ്ടായാല്‍ ആര് പ്രതികരിക്കും? ആര് എറ്റെടുക്കും?. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണ് പോകുന്നത്?. അങ്ങനെ പോകേണ്ട ആളാണോ മുഖ്യമന്ത്രി?. സര്‍ക്കാരിന്റെ പൈസയാണോ, സ്‌പോണസര്‍ഷിപ്പിലാണോ എങ്ങനെയാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. എന്തിനാണ് ഇങ്ങനെ ഒളിച്ചോടുന്നത്?. പോകുന്ന കാര്യം വ്യക്തമാക്കി ജനങ്ങളോട് പറഞ്ഞാല്‍ എത്ര അന്തസ്സോടെ പോകാം. എന്തിനാണ് ഇങ്ങനെ കള്ളക്കളി നടത്തുന്നത്?’- കെ സുധാകരന്‍ ചോദിച്ചു.
കേരളത്തിലും ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷം തോല്‍ക്കാന്‍ പോകുകയാണ്. അത് കാണാനാവാത്തതുകൊണ്ടാവും വിദേശത്തേക്ക് പോയതെന്നും സുധാകരന്‍ പരിഹസിച്ചു. അതേ സമയം കെ.പി.സി.സി അധ്യക്ഷസ്ഥാനം ഉടൻ ഏറ്റെടുക്കില്ലെന്നും. ഹൈക്കമാൻഡുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുകയുള്ളൂയെന്നും സുധാകരന്‍ വ്.ക്തമാക്കി. തന്റെ സാന്നിധ്യമില്ലാത്തതുകൊണ്ട് ഇപ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. പാർട്ടിക്കുള്ളിൽ യാതൊരു അനിശ്ചിതത്വവുമില്ലെന്നും അദ്ദേഹമ കൂട്ടിച്ചേർത്തു.

