ലഖ്‌നൗ: ഭർത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിനിയായ മെഹര്‍ ജഹാനെയാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ഭാര്യ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമായിരുന്നു മെഹറിന്റെ ഭര്‍ത്താവ് മനാന്‍ സെയ്ദിയുടെ പരാതി. മയക്കികിടത്തിയ ശേഷം കൈകാലുകള്‍ കെട്ടിയിട്ടു. പിന്നാലെ സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളലേല്‍പ്പിച്ചതായും മര്‍ദിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് യുവാവ് ഭാര്യക്കെതിരേ പരാതി നല്‍കിയത്.
ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം ശരിവെയ്ക്കുന്ന തെളിവുകളാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് ലഭിച്ചത്. യുവതി ഭര്‍ത്താവിനെ നഗ്നനാക്കി മര്‍ദിക്കുന്നതും കൈകാലുകള്‍ കെട്ടിയിടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിനുശേഷം ഭര്‍ത്താവിന്റെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കാന്‍ ശ്രമിക്കുന്നതും സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഇതോടെയാണ് പോലീസ് സംഘം പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മെഹർ ജഹാനെതിരെ പൊലീസ് കേസെടുത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post