പത്തനംതിട്ട: മൈലപ്ര സഹകരണബാങ്ക് തട്ടിപ്പില്‍ നടപടി. ബാങ്ക് മുന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെയും ബന്ധുക്കളുടെയും 18 കോടിയുടെ സ്വത്തുക്കളാണ് സഹകരണ വകുപ്പ് ജപ്തി ചെയ്തത്.
ബാങ്കില്‍ ഈട് വെച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജപ്തി. വന്‍ ക്രമക്കേട് നടന്ന ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. ബാങ്കിൽ 86.12 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. ഒരു ഭൂമി തന്നെ ഈടായി സ്വീകരിച്ച് കോടിക്കണക്കിന് രൂപ ബെനാമി വായ്പകൾ ബാങ്ക് അനുവദിച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തന പരിധിക്കുള്ളിൽ താമസിക്കുന്ന മേൽവിലാസം കൃത്രിമമായി ചമച്ചാണ് ബാങ്കിൽ അപേക്ഷ നൽകിയതെന്നും കണ്ടെത്തിയിരുന്നു.
ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളിൽ പലർക്കും ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നുവെന്ന് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ചോദ്യം ചെയ്തതിലൂടെ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.
Discussion about this post