ന്യൂഡൽഹി: കൂട്ട അവധിയെടുത്ത കാബിൻ ജീവനക്കാർക്ക് അന്ത്യശാസനവുമായി എയർഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകീട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, പ്രതിഷേധവുമായി ബന്ധപ്പെട്ട 30 കാബിൻ ക്രൂ അംഗങ്ങളെ എയർഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്ത്യശാസനം.
പ്രതിസന്ധിയിൽ പരിഹാരം തേടാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹിയിൽ വച്ചാണ് യോഗം ചേരുന്നത്. മാനേജ്മെന്റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തിൽ പങ്കെടുക്കും. നേരത്തെ, വ്യോമയാന മന്ത്രാലയം എയർഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരുന്നു.
അവധിയെടുത്തത് ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടത്. ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് നിയമലംഘനമാണ്. കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. വിമാന സർവീസികൾ മുടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് അവധിയെടുത്തതെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി വ്യക്തമാക്കി.
Discussion about this post