തിരുവനന്തപുരം: സപ്ലൈകോകളിൽ പഞ്ചസാര കിട്ടാനില്ല. ഓണക്കാലത്തിനുശേഷം സ്റ്റോക്ക് വന്നിട്ടില്ലെന്നാണ് വിവരം. പഞ്ചസാരവ്യാപാരികൾക്കുള്ള 200 കോടിയുടെ കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. നിരവധി തവണ ധനവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും, പണം ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.
സപ്ലൈകോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. ബുധൻ, വ്യാഴം ദിവസങ്ങളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവിപണിയിൽ കിലോഗ്രാമിന് 45 രൂപയുള്ള പഞ്ചസാരയ്ക്ക് സപ്ലൈകോയിൽ 28 രൂപയെ ഉള്ളു. സപ്ലൈകോയുടെ എല്ലാ വിതരണക്കാർക്കുമായി 600 കോടിയാണ് സർക്കാർ കുടിശ്ശികയായി നൽകാനുള്ളത്.

