ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങളും ചില വാക്കുകളുമാണ് നീക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
‘വര്‍ഗീയ സര്‍ക്കാര്‍’, ‘കാടന്‍ നിയമങ്ങള്‍’, ‘മുസ്ലിം’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്. നേതാക്കളുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് വാക്കുകള്‍ ഒഴിവാക്കണമെന്ന് ദൂരദര്‍ശന്‍ ആവശ്യപ്പെട്ടത്. ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കും യച്ചൂരിയോട് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു.
‘‘മുസ്‍ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് അവർ എന്നോട് പറഞ്ഞു. പൗരത്വത്തിന് അർഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തിൽ പരാമർശിക്കുന്നതിനാൽ മുസ്‌ലിംകളോടുള്ള വിവേചനം തുറന്നുകാട്ടാൻ ഈ വാക്ക് ഉപയോഗിക്കണമെന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നെ അനുവദിച്ചില്ല ’’ – ദേവരാജൻ വ്യക്തമാക്കി.

