ന്യൂഡല്‍ഹി: ഭരണഘടന മാറ്റാനാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 400-ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സ്ഥിരത കൊണ്ടുവരാനാണ് 400-ലധികം സീറ്റുകള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എ.എന്‍.ഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ പത്തുവര്‍ഷം ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു എന്നിട്ടും അത് ചെയ്തിട്ടില്ലെന്നും, ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോണ്‍ഗ്രസായിരുന്നുവെന്നും അമിത് ഷാ തുറന്നടിച്ചു.
രാഹുലും കൂട്ടാളികളും പറയുന്നതെല്ലാം രാജ്യം വിശ്വസിക്കുമെന്നാണോ കരുതുന്നത്? രാജ്യം ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയിട്ടുണ്ട്. ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷം മോദിക്കുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. പക്ഷേ ഞങ്ങള്‍ അത് ചെയ്തിട്ടില്ലെന്നും അവർക്ക് അറിയാം’- അമിത് ഷാ പറഞ്ഞു.
bjp
constitution
amit-sha

