കോഴിക്കോട്: മദ്യനയ കോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നും എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്നും പ്രതിപക്ഷ നേതാവിന്റെ പരിഹസിച്ചു. മദ്യനയത്തിൽ ചർച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. പക്ഷേ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തിൽ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തിൽ റോളില്ലെന്നും. വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഭരണമാണ് നടക്കുന്നത്. ഇതിനെക്കുറിച്ച് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്ത്ര വകുപ്പിന്റെ മുകളില്‍ ഒരു നിയന്ത്രണുവുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബു പങ്കെടുത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

