തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനു മുന്നോടിയായുള്ള ട്രയല്‍ അലോട്മെന്റില്‍ പകുതിയോളം പേര്‍ പുറത്ത്. 4,65,815 അപേക്ഷകരിൽ 2,44,618 പേരാണ് അലോട്മെന്റില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷങ്ങളിലും ഇതേ രീതിയിലായിരുന്നു പ്രവേശന നില. 31 വരെ അലോട്മെന്റ് പരിശോധിക്കാനും തിരുത്താനും അവസരമുണ്ട്. ജൂണ്‍ അഞ്ചിനു നടക്കുന്ന ആദ്യ അലോട്മെന്റിന്റെ സാധ്യതപ്പട്ടിക മാത്രമാണ് ട്രയല്‍ അലോട്മെന്റ്. അലോട്മെന്റിനുശേഷം . സംവരണ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച 62,726 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
പ്രധാനമായും പട്ടികജാതി-വര്‍ഗ സംവരണ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 12 ശതമാനം സീറ്റുകള്‍ പട്ടികജാതി സംവരണമാണ്. എട്ടുശതമാനം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും. മുന്‍ വര്‍ഷങ്ങളില്‍ പട്ടികവര്‍ഗ സംവരണ സീറ്റുകളില്‍ പലതിലും ആളില്ലായിരുന്നു. മെറിറ്റില്‍ ആകെ 3,07,344 സീറ്റാണുള്ളത്. മാനേജ്മെന്റ്, കമ്യൂണിറ്റി മെറിറ്റ്, അണ്‍-എയ്ഡഡ് വിഭാഗങ്ങളിലായി 1.25 ലക്ഷം സീറ്റു കൂടിയുണ്ട്. ഇതും മെറിറ്റ് സീറ്റും ചേരുമ്പോള്‍ 4.33 ലക്ഷത്തോളം സീറ്റുകള്‍ ലഭിക്കും. ആകെ അപേക്ഷകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 32,000 സീറ്റുകളുടെ കുറവാണുള്ളത്. കഴിഞ്ഞ അധ്യയനവര്‍ഷം 48,716 സീറ്റ് മിച്ചമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പേര്‍ ട്രയല്‍ അലോട്മെന്റിനു പുറത്തുള്ളത്.

