ന്യൂദൽഹി: എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ജയ് പലസ്തീൻ എന്ന വാക്കുകളോടെ ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഒവൈസിയെ വിമർശിച്ച് കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡിയും കിരൺ റിജിജുവും.
ലോക്‌സഭയുടെ 18-ാമത് സെഷനിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒവൈസി ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ തക്ബീർ ,അള്ളാഹു അകബർ എന്ന വാക്കുകളോടെയാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഒവൈസി പാർലമെൻ്റിൽ നടത്തിയ ‘ജയ് പലസ്തീൻ’ മുദ്രാവാക്യം തെറ്റാണെന്ന് കേന്ദ്ര കൽക്കരി, ഖനി മന്ത്രി റെഡ്ഡി പറഞ്ഞു. ഇത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇന്ത്യയിൽ ജീവിക്കുമ്പോൾ അദ്ദേഹം ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയാറില്ലെന്നും മന്ത്രി വിമർശിച്ചു.
രാജ്യത്ത് ജീവിക്കുമ്പോൾ ഭരണഘടനാ വിരുദ്ധമായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും തെലങ്കാന ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു. അതേസമയം, സത്യപ്രതിജ്ഞയ്‌ക്കിടെ മറ്റൊരു രാജ്യത്തെ പുകഴ്‌ത്തുക എന്ന മുദ്രാവാക്യം ഉയർത്തുന്നത് അനുചിതമാണെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. പാലസ്തീനുമായോ മറ്റേതെങ്കിലും രാജ്യവുമായോ ഞങ്ങൾക്ക് ശത്രുതയില്ലെന്നും ,സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഏതെങ്കിലും അംഗം മറ്റൊരു രാജ്യത്തെ പുകഴ്‌ത്തി മുദ്രാവാക്യം ഉയർത്തുന്നത് ഉചിതമാണോ എന്നതാണ് വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീൻ മുദ്രാവാക്യം ഉയർത്തിയതിനെക്കുറിച്ച് ചില അംഗങ്ങൾ തന്നോട് പരാതിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു
Discussion about this post