പാവപ്പെട്ടവരുടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. എന്നാൽ ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന തുക പലരും ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവരുന്നത്.
ഏറ്റവുമൊടുവിലായി യുപിയിൽ 11 സ്ത്രീകൾ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച ആദ്യ ഗഡുവുമായി തങ്ങളുടെ കാമുകൻമാരോടൊപ്പം ഒളിച്ചോടിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
നിരവധി പേരാണ് വാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒളിച്ചോടിപ്പോയ സ്ത്രീകളുടെ ഭർത്താക്കൻമാരാണ് വിവരം അധികൃതരെ അറിയിച്ചത്. സംഭവം സംസ്ഥാനത്ത് വലിയ വിവാദമായതോടെ ഇവർക്കുള്ള അടുത്ത ഗഡു വിതരണം തൽക്കാലം നിർത്തിവെയ്ക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഈ ജില്ലയിൽ 2350 പേർക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴിൽ വീട് വെയ്ക്കാൻ പണം ലഭിച്ചത്. തുത്തിബാരി, ശീത്ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മേധൗലി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കൾക്കാണ് പദ്ധതി പ്രകാരമുള്ള പണം ലഭിച്ചത്.
ഗുണഭോക്താക്കളിൽ പലരുടെയും വീടുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇതിൽ 11 സ്ത്രീകളാണ് ആദ്യ ഗഡുവായ 40,000 രൂപ കൈക്കലാക്കി തങ്ങളുടെ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കാമുകൻമാരോടൊപ്പമാണ് ഇവർ പോയതെന്നാണ് റിപ്പോർട്ട്. സമാനമായ സംഭവം ബാരബങ്കി ജില്ലയിലും റിപ്പോർട്ട് ചെയ്തിരുന്നു.

