കൊച്ചി: പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വൻ ക്രമകേടെന്ന് റിപ്പോർട്ട്. റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ട് കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയതിരിക്കുന്നത്. സപ്ലൈക്കോയുടെ പരാതിയിൽ മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.
ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം തിരൂർ ഡിപ്പോയിലെ ഗോഡൗണിലാണ് ഏറ്റവും വലിയ തട്ടിപ്പ്. 2.75 കോടി രൂപയുടെ സാധനങ്ങൾ നഷ്ടമായതയാണ് റിപ്പോർട്ട്. കൊല്ലം കടയ്ക്കലിൽ 55 ലക്ഷം രൂപയുടെ സാധനങ്ങളുടെ കുറവുമുണ്ട്. നേരത്തെ, കാസർകോടും സപ്ലൈക്കോ ജീവനക്കാർക്കെതിരെ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

