ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത് ആയിരക്കണക്കിന് പ്രതിഷേധക്കാർ. ധാക്കയിലെ ഗണഭവനിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ കൈയിൽ ഒതുങ്ങുന്നതെല്ലാം കവർന്നു.
വസതിയിൽ ഉണ്ടായിരുന്ന കോഴിയിറച്ചി മുതൽ ഫർണീച്ചർ വരെ ഇതിൽ ഉൾപ്പെടുന്നു. വസതിയിൽ പാകം ചെയ്ത് സൂക്ഷിച്ചിരുന്ന ബിരിയാണിയടക്കം പ്രതിഷേധക്കാർ അകത്താക്കി. വസതി കൈയടക്കിയ പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും സുരക്ഷിത കേന്ദ്രമായ പ്രധാനമന്ത്രിയുടെ വസതിയിൽ കടന്ന പ്രതിഷേധക്കാർ നിരവധി വസ്തുക്കൾ കൈക്കലാക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ടെലിവിഷൻ, കസേരകൾ, മേശകൾ തുടങ്ങിയവ വസതിയിൽനിന്ന് കവർന്നു. ചിലർ വസതിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റുചിലർ കട്ടിലിൽ കിടക്കുന്നതും കോഴിയിറച്ചി കടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടുക്കളയിലും ഫ്രിഡ്ജിലും വെച്ചിരുന്ന ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും പ്രതിഷേധക്കാർ ഭക്ഷിച്ചു.
ഗണഭവനിലെ കിടപ്പുമുറികളിലേക്കും പ്രതിഷേധക്കാർ എത്തി. പ്രധാനമന്ത്രിയുടെ കട്ടിലിൽ പ്രതിഷേധക്കാർ കിടന്നു. ഒരാൾ ഷെയ്ഖ് ഹസീനയുടെ സാരിയും മറ്റൊരാൾ സ്യൂട്ട്കേസും കൈക്കലാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വസതിയിലെ ഷെയ്ഖ് ഹസീനയുടെ ചിത്രങ്ങൾ പ്രതിഷേധക്കാർ തകർത്തു തരിപ്പണമാക്കി. അതിനിടെ, ഷെയ്ഖ് ഹസീനയുടെ പിതാവും സ്വാതന്ത്ര്യസമര നായകനുമായ മുജീബുർ റഹ്മാൻ്റെ പ്രതിമ ചുറ്റികകൊണ്ട് അടിച്ചു തകർത്തു. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൻ്റെ ധാൻമോണ്ടി, ധാക്ക എന്നിവിടങ്ങളിലെ ഓഫീസുകൾക്ക് തീയിട്ടു. ആഭ്യന്തര മന്ത്രി അസദുസ്സമൻ ഖാൻ കമാലിൻ്റെ വീടും അക്രമണത്തിനിരയായി. ധാക്കയിലെ പോലീസ് ആസ്ഥാനവും ആക്രമിച്ചു.
Discussion about this post