സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടു. മലയാള സിനിമയിൽ കാസ്റ്റിംഗ് കൌച്ച് നിലനിൽക്കുന്നുവെന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. ഷൂട്ടിംഗ സെറ്റുകളിൽ ഇതിനായി പല തരത്തിലുള്ള ഇട നിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകുമെന്നും അവർക്ക് കൂടുതൽ പേരുകൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറിയത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാൻ സാംസ്കാരിക വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.
റിപ്പോർട്ടിൻ്റെ 233 പേജുകളാണ് പുറത്തു വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറിയില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല. അനുബന്ധവും പുറത്തുവിടില്ല.
അതിനിടെ അവസാന നിമിഷവും റിപ്പോർട്ട് പുറത്തു വിടുന്നത് തടയുന്നതിനായി നടി രഞ്ജിനി നൽകിയ ഹർജി സിംഗിൾ ബെഞ്ചും തള്ളി.

