ന്യൂയോർക്ക്: അമേരിക്കയിലെ ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. വെടിവെയ്പ്പിന് പിന്നിൽ ഇതേ സ്കൂളിലെ 14കാരനായ വിദ്യാർത്ഥിയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയുതിർത്ത 14കാരൻ കോൾട്ട് ഗ്രേയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജിയ സംസ്ഥാനത്തിലെ വൈൻഡർ നഗരത്തിലെ ആപ്പലാച്ചി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ രണ്ടു പേർ വിദ്യാർത്ഥികളും രണ്ടു പേർ അധ്യാപകരുമാണ്.
വെടിവെപ്പിൻറെ കാരണമോ മറ്റു കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല. സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയായിരുന്നു. സ്കൂളിൽ പൊലീസ് പരിശോധന നടത്തി.

