ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വീട്ടുപരിസരത്ത് കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ വയോധികയുടേതെന്ന് തിരിച്ചറിഞ്ഞു. കടവന്ത്ര സ്വദേശിയായ സുഭദ്ര (73) ആണ് കൊല്ലപ്പെട്ടത്. സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുട്ടുവേദനയെ തുടർന്ന് സുഭദ്ര സ്ഥിരമായി ഉപയോഗിച്ചിരുന്ന കറുത്ത ബാൻഡേജ് ആണ് മകൻ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കടവന്ത്രയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയെ ഓഗസ്റ്റ് നാലിനാണ് കാണാതായത്. മകൻ രാധാകൃഷ്ണൻ കടവന്ത്ര പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിനിടെ, സുഹൃത്തായ ശർമിളയ്ക്കൊപ്പം സുഭദ്ര പോകുന്നതു കണ്ടെന്ന് പരിസരവാസികൾ പോലീസിന് മൊഴി നൽകി. ഇരുവരും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കലവൂരിൽനിന്ന് പോലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. തുടർന്ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കലവൂർ കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തുള്ള വാടകവീട്ടിലാണ് കർണാടക ഉഡുപ്പി സ്വദേശിയായ ശർമിളയും ഭർത്താവ് കാട്ടൂർ സ്വദേശിയായ മാത്യൂസും താമസിച്ചിരുന്നത്. ഇവർക്കൊപ്പം സുഭദ്ര താമസിച്ചിരുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വിവരങ്ങൾ തേടിയതിന് പിന്നാലെ ദമ്പതികളെ കാണാതായി. തുടർന്ന് വീട് കേന്ദ്രീകരിച്ചു അന്വേഷണം നടത്തി.
ഇതിനിടെ, വീടിന് പിൻഭാഗത്തു മാലിന്യം മറവുചെയ്യാനായി കുഴിയെടുത്തിരുന്നതായി ഒരു മേസ്തിരി മൊഴി നൽകിയത് നിർണായകമായി. പ്രത്യേക പരിശീലനം ലഭിച്ച കഡാവർ നായയെ സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയതോടെയാണ് മൃതദേഹ സാന്നിധ്യം സംബന്ധിച്ചു സൂചന ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കുഴിയിൽ ഒരുവശത്തേക്ക് ചെരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആത്മീയ കാര്യങ്ങളിൽ മുഴുകിയ പ്രകൃതമായിരുന്നു സുഭദ്രയുടേതെന്ന് ചേർത്തല ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവർക്ക് ഒരുപാട് പരിചയക്കാരുണ്ട്. സുഭദ്രയ്ക്കൊപ്പമുണ്ടായിരുന്ന മാത്യൂസ് – ശർമിള ദമ്പതികളെ കാണാതായതിനെ തുടർന്നാണ് സംശയം ബലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post