ഡൽഹി: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഇന്ന് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി കമ്മിറ്റിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കുന്നതിന് കഴിഞ്ഞ നരേന്ദ്ര മോദി സർക്കാരാണ് രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചത്. മാർച്ചിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
രണ്ട് ഘട്ടങ്ങളിലായി ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും പൂർത്തീകരിക്കുമെന്നും രണ്ടാം ഘട്ടത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടം കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ രണ്ടാം ഘട്ടം നടത്തുന്നതായിരിക്കും.
ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ഇടക്കാല തിരഞ്ഞെടുപ്പിൽ വരുന്ന സർക്കാരിന്റെ കാലാവധി അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയായിരിക്കും. ഒറ്റ വോട്ടർ പട്ടികയേ ആവശ്യമുള്ളുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 18,626 പേജുള്ള റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭയ്ക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്.

