ഫ്ളോറിഡ: ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചു വരവ് ഇനിയും വൈകും. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള നാസയുടെ സ്പേസ് എക്സ് ക്രൂ-9 ദൗത്യ വിക്ഷേപണം മാറ്റിവച്ചു.
ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹെലൻ വ്യാഴാഴ്ച വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്നാണ് ഫ്ളോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നുള്ള വിക്ഷേപണം മാറ്റിവച്ചത്. രണ്ട് ദിവസത്തേക്കാണ് ദൗത്യം വൈകിപ്പിച്ചത്.
അഞ്ച് മാസങ്ങൾ നീണ്ട ദൗത്യത്തിനായി ആണ് ക്രൂ9 വിക്ഷേപിക്കുന്നത്. കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യൻ റോസ്കോസ്മോസ് സഞ്ചാരിയായ അലക്സാണ്ടർ ഗോർബുനോവ് എന്നിവരെയാണ് ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. സെപ്റ്റംബർ 28 നോ അല്ലെങ്കിൽ സെപ്റ്റംബർ 29 നോ വിക്ഷേപണം നടത്താനാണ് സ്പേസ് എക്സിന്റെ പുതിയ തീരുമാനം.
ബഹിരാകാശനിലയത്തിൽ തിരിച്ചു വരാൻ കഴിയാതെ കുടുങ്ങി കിടക്കുന്ന സുനിത വില്യംസിനോയും ബച്ച് വിൽമോറിനേയും തിരികെ എത്തിക്കുക ക്രൂ9 പേടകത്തിലാണ്. മനുഷ്യരെ വഹിച്ചുള്ള സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ യാത്രയ്ക്കിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇരുവർക്കും ഏറെ നാൾ നിലയത്തിൽ തുടരേണ്ടി വന്നു.
സാങ്കേതിക പ്രശ്നങ്ങളുള്ള പേടകത്തിൽ ഇവരെ തിരികെ എത്തിക്കുന്നത് വെല്ലുവിളിയായതിനാൽ ക്രൂ 9 ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിൽ ഇവരെ തിരികെ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post