ലണ്ടൻ: ലോകം മറ്റൊരു മഹായുദ്ധത്തിന്റെ വരവ് പ്രതീക്ഷിച്ച് ഭയന്നിരിക്കുന്ന സമയത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകളെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് യുദ്ധകാലത്ത് മുങ്ങിപ്പോയ ബ്രിട്ടീഷ് അന്തർവാഹിനി കണ്ടെത്തി. ഗ്രീസ് തീരത്തു നിന്നും മാറി 64 പേരുമായി 1943 ൽ ആയിരുന്നു അന്തർവാഹിനി മുങ്ങിയത്. എച്ച് എം എസ് ട്രൂപ്പർ എന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ലഭിച്ചത് 830 അടി ആഴത്തിൽ നിന്നായിരുന്നു. ഇതോടെ ഇതിനെ സംബന്ധിച്ച് കഴിഞ്ഞ 81 വർഷമായി നിലനിന്നിരുന്ന ദുരൂഹത നീങ്ങുകയാണ്.
275 അടി നീളമുള്ള അന്തർവാഹിനി കൃത്യമായി മൂന്ന് കഷ്ണങ്ങളായി മുറിഞ്ഞ നിലയിലായിരുന്നു എന്ന് അന്തർവാഹിനി കണ്ടെത്തിയ പ്ലാനറ്റ് ബ്ലൂ എന്ന സ്ഥാപനത്തിന്റെ ഉടമയെ ഉദ്ദരിച്ച് ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് ഒൻപതോളം വൻ സ്‌ഫോടനങ്ങളായിരുന്നു ഈ അന്തർവാഹിനിയെ മുക്കിയത്. ഏതായാലും അന്തർവാഹിനി കണ്ടെടുത്തത്, അതിലെ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അൽപമെങ്കിലും ആശ്വസം പകർന്നിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്താണ് സംഭവിച്ചത് എന്നെങ്കിലും അറിയാൻ കഴിഞ്ഞത് ആശ്വാസം എന്നാണ് അവർ പറയുന്നത്.
2000 ൽ ആയിരുന്നു കാണാതായ അന്തർവാഹിനി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒരു ജർമ്മൻ മൈൻ പൊട്ടിത്തെറിച്ചതാണ് കപ്പൽ മുങ്ങാനുണ്ടായ കാരണം എന്നാണ് കരുതപ്പെടുന്നത്. എയ്ജിയനിലോ ലെറോസിലോ ആയിരിക്കും കപ്പൽ മുങ്ങിയത് എന്നായിരുന്നു ആദ്യ അനുമാനം.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനി മൈൻ വിതച്ചിരുന്നു എന്ന് കരുതപ്പെടുന്ന പത്തോളം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പതിനാലോളം തെരച്ചിലുകൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു.
Discussion about this post