ന്യൂഡൽഹി: ദുബായിലേക്ക് ഒളിച്ചോടി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ. പിതാവിന്റെ ചികിത്സയ്ക്ക് ആയാണ് ദുബായിൽ എത്തിയതെന്നും ആളുകൾ അതിനെ ഒളിച്ചോട്ടമായി കാണുന്നതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഒളിച്ചോടില്ലെന്നും പുതിയ സംരംഭവുമായി തിരിച്ചു വരുമെന്നും ബൈജൂസ് ആപ്പ് നിയമക്കുരുക്കിൽ പെട്ടതിനു ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിയമനടപടികൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചെലവ് ചുരുക്കി പുതിയ സ്റ്റാർട്ടപ്പ് തുടങ്ങാനാണ് പദ്ധതി. എഡ്ടെക് മേഖലയിൽ തന്നെയായിരിക്കും പുതിയ സംരംഭം. പുതിയ സ്റ്റാർട്ടപ്പിനെ കുറിച്ച് തനിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തേക്കും അധ്യാപനത്തിലേക്കും തിരിച്ചു വരാൻ വെമ്പൽ കൊള്ളുകയാണ്. വിദ്യാർത്ഥികൾക്ക് പഠനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റാൻ തന്റെ അധ്യാപനത്തിന് കഴിയും, ബൈജു രവീന്ദ്രൻ പറഞ്ഞു.
ദുബായിലെ വസതിയിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ബൈജു രവീന്ദ്രൻ നിക്ഷേപകരെ വിമർശിച്ചു. ബൈജൂസിന്റെ തകർച്ചയിൽ ആരെയും പഴിക്കുന്നില്ല. നിക്ഷേപകർ ബൈജൂസിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചവരാണ്. നല്ല കാലത്ത് അവർ തനിക്കൊപ്പം ശക്തമായി നിന്നു. എന്നാൽ ആപത്ത് മനസ്സിലാക്കിയ ഉടൻ എല്ലാവരും കയ്യൊഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറിൽ മാർക്കറ്റ് ഇടിഞ്ഞതിനു ശേഷം മറ്റ് നിക്ഷേകരൊന്നും ഇല്ലാതായി.
പ്രതിസന്ധികൾക്കിടയിലും കൂടെ നിന്ന നിക്ഷേപകരുണ്ടെന്നും തുടർനടപടികളെല്ലാം അവരോടും കൂടിയാലോചിച്ച് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മോഹൻദാസ് പൈയെ പോലുള്ള നിക്ഷേപകരെ ആദ്യ ഘട്ടത്തിലേ കിട്ടിയിരുന്നെങ്കിൽ ബൈജൂസിന് ഇന്നത്തെ ദുരവസ്ഥ വരില്ലായിരുന്നു.
വളർച്ചയെ കുറിച്ചുള്ള അമിത ആത്മവിശ്വാസമാണ് ബൈജൂസിന് വിനയായതെന്ന് ബൈജു രവീന്ദ്രൻ ആത്മവിശകലനം നടത്തി. ഒറ്റയടിക്ക് അനേകം വിപണികളിൽ നിൽപ്പുറപിപക്കാൻ നോക്കിയതും തിരിച്ചടിയായി. അസമയത്തുള്ള മാർക്കറ്റ് എൻട്രിയും കടങ്ങളും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2024 ഫെബ്രുവരിയലാണ് ബൈജൂസിലെ പ്രധാന നിക്ഷേപകരായ സോഫിന(Sofina), പീക് XV (Peak XV), പ്രോസസ് (Prosus) തുടങ്ങിയ കമ്പനികൾ ദുർഭരണത്തിന്റേയും ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനങ്ങളുടേയും പേരിൽ കോടതിയെ സമീപിച്ചത്. ഒന്നര കോടി ബില്ല്യൺ കടം സംബന്ധിച്ച കേസും പിന്നാലെയെത്തി. ഇതിനെത്തുടർന്ന് കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചിരുന്നു. 2021ൽ പതിനായിരം കോടി രൂപ വരുമാനവും 85000 ജീവനക്കാരുമുള്ള കമ്പനിയായിരുന്നു ബൈജൂസ്.
Discussion about this post