ന്യൂഡൽഹി: പരിസ്ഥിതി സൗഹാർദ യാത്രകൾ ലക്ഷ്യം വെച്ച് ഒരു ലക്ഷം ഇലക്ട്രിക് ബസ്സുകൾ ഇറക്കാനൊരുങ്ങി കേന്ദ്ര ഗവൺമെന്റ്. ഭാരത് അർബൻ മെഗാ ബസ് മിഷൻ എന്ന പദ്ധതി അഞ്ച് വർഷം കൊണ്ടാണ് പൂർത്തിയാക്കുക. 1.75 ലക്ഷം കോടി രൂപയാണ് ചിലവ്. ഇലക്ട്രിക് ബസ്സുകൾക്കൊപ്പം അവ ഓടാൻ ആവശ്യമായ സംഗതികളും പദ്ധതിയിൽ വരും. ഇതിനു പുറമേ 5000 കിലോമീറ്റർ സൈക്കിൾ ട്രാക്കും നിർമിക്കും.
2025ൽ ആരംഭിക്കുന്ന പദ്ധതി പൊതുജനങ്ങളെ പബ്ലിക് വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കും. നിലവിൽ 60 ശതമാനമുള്ള പബ്ലിക് വാഹനങ്ങൾ പദ്ധതി വരുന്നതോടെ 80 ശതമാനമാകും. ഇതോടൊപ്പം ഇന്ധനം ആവശ്യമില്ലാത്ത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കും.
വിദേശ രാജ്യങ്ങളിലെ പോലെ ആളുകൾ കൂടുതൽ സൈക്ലിങ്ങിലേക്ക് തിരിയണം എന്ന് ഗവൺമെന്റ് ആഗ്രഹിക്കുന്നു. ഇത്നായി സൈക്കിൾ ട്രാക്കുകൾക്ക് പുറമേ ബൈക്ക് റെന്റലുകളും ആരംഭിക്കും. ചെറുദൂര യാത്രകളിൽ കൂടുതൽ സൈക്കിൾ ആക്കാനാണ് നീക്കം.
1.75 ലക്ഷം കോടിയിൽ 80000 കോടി ബസ് ഓപ്പറേഷനും 45000 കോടി അറ്റകുറ്റപ്പണികൾക്കും ആണ്. അഞ്ച് വർഷത്തേക്കുള്ള ചിലവാണിത്. വായു മലിനീകരണം കുറയ്ക്കുന്നതും പൊതുജനാരോഗ്യം വർധിപ്പിക്കുന്നതും രാജ്യത്തിന്റെ സമ്പത്ത് വർധിപ്പിക്കുന്നതുമാണ് പദ്ധതിയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ.
Discussion about this post