ഷിംല: ലോകകപ്പ് പാരാഗ്ലൈഡിംഗ് ആരംഭിക്കാനിരിക്കെ പാരാഗ്ലൈഡർ തകർന്നു വീണ് 2 മരണം റിപ്പോർട്ട് ചെയ്തു. 43 കാരിയായ ഡിറ്റ മിസുർകോവയാണ് മണാലിയിലെ മർഹിക്ക് സമീപം കഴിഞ്ഞ ദിവസം ഗ്ലൈഡർ തകർന്ന് വീണ് മരിച്ചത്. പരിചയസമ്പന്നയായ മിസുർകോവ കഴിഞ്ഞ ആറ് വർഷമായി ഇവിടെ പാരാഗ്ലൈഡിംഗ് നടത്തുമായിരുന്നു.
പറന്നുയർന്ന രണ്ട് പാരാഗ്ലൈഡറുകൾ വായുവിൽ കൂട്ടിയിടിച്ച് നേരത്തേ ബെൽജിയൻ പാരാഗ്ലൈഡർ ഫെയാറെറ്റ് മരിച്ചിരുന്നു . ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ പാരാഗ്ലൈഡിംഗ് പറുദീസയായി വിശേഷിപ്പിക്കുന്ന ബിർ ബില്ലിംഗിൽ നവംബർ 2ന് ആരംഭിക്കുന്ന ലോകകപ്പ് പാരാഗ്ലൈഡിംഗിന് തൊട്ടുമുമ്പാണ് രണ്ട് പാരാഗ്ലൈഡർമാർ മരിച്ചത്.
ഭൂപ്രകൃതിയെക്കുറിച്ചും പ്രാദേശിക കാറ്റിൻറെ അവസ്ഥകളെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തത് ഇത്തരത്തിലുള്ള അപകടത്തിന് കാരണമാകാറുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കോ ഉൾതാഴ്വരകളിലേക്കോ കടക്കുമ്പോൾ അപകടസാധ്യത വർധിക്കുമെന്ന് മണാലിയിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആൻറ് അലൈഡ് സ്‌പോർട്‌സ് ഡയറക്ടർ അവിനാഷ് നേഗി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യൻ, പോളിഷ്, ഇന്ത്യൻ വംശജരായ മൂന്ന് പാരാഗ്ലൈഡറുകളും ഒരാഴ്ചക്കുള്ളിൽ മരണപ്പെട്ടിരുന്നു.

