ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറായി വീണ്ടും അധികാരത്തിലേറുമെന്നുറപ്പായതോടെ ഡോണൾഡ് ട്രംപിന് അഭിനന്ദന പ്രവാഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നേരിട്ട് ഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ത്രസിപ്പിക്കുന്ന വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച മോദി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു. സുഹൃത്തുമായി ഫോണിൽ സംസാരിച്ചു എന്നാണ് മോദി ഇക്കാര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കുറിച്ചത്. സാങ്കേതിക വിദ്യ, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ അമേരിക്കയുമായുള്ള ബന്ധം ദൃഡപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഡൊണാൾഡ് ട്രംപിനെ വിളിച്ച് അഭിനന്ദിച്ച ആദ്യ ലോക നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാണ് എന്നാണ് ട്രംപുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയെ ഒരു യഥാർത്ഥ സുഹൃത്തായി താൻ കരുതുന്നുവെന്ന് ട്രംപ് മോദിയോട് സൂചിപ്പിച്ചു. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദി ഒരു ഗംഭീര നേതാവാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അതിനിടെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ് രംഗത്തെത്തി. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദന മറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡൻറായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് ട്രംപ് നേടിയത്. 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടിയാണ് ട്രംപ് തകർപ്പൻ വിജയം സ്വന്തമാക്കിയത്.
കമല ഹാരിസ് വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സ്വിങ്സ്റ്റേറ്റുകളിൽ അടക്കം മികച്ച പ്രകടനം നടത്തിയ ട്രംപ് ഏഴ് നിർണായക സംസ്ഥാനങ്ങളും കൈപ്പിടിയിൽ ഒതുക്കിയാണ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. പോപ്പുലർ വോട്ടുകൾ നോക്കിയാൽ 51 ശതമാനം അമേരിക്കക്കാർ ട്രംപിന് ഒപ്പംനിന്നു. കമലയ്ക്ക് കിട്ടിയാൽ 47 ശതമാനം വോട്ട് മാത്രം. ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ എത്തിക്കാനായി സ്ത്രീകളുടെ വോട്ട് വലിയ തോതിൽ വീഴുമെന്ന പ്രവചനം അമ്പേ പാളുകയും ചെയ്തതാണ് കമലയുടെ പരാജയത്തിന് മറ്റൊരു കാരണം.

