ന്യൂഡൽഹി: സൈനികരുടെ പ്രവർത്തന ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത അഭ്യാസമുൾപ്പെടെ പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കാൻ റഷ്യൻ, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻഡ് മിലിട്ടറി-ടെക്‌നിക്കൽ കോഓപ്പറേഷന്റെ കീഴിലുള്ള സൈനിക സഹകരണത്തെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ റഷ്യയിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ രംഗത്തെ സഹകരണം നൂതനമായ സാങ്കേതിക വിദ്യകളും പരിശീലന മാർഗ്ഗങ്ങളും ഉൾപ്പെടുത്തി വിപുലീകരിക്കാൻ സാധിക്കും. റഷ്യയുടെയും ഇന്ത്യയുടെയും സംയുക്ത നീക്കം ആഗോള തലത്തിൽ മാറ്റങ്ങളുണ്ടാക്കുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെ സൂചന കൂടിയാണ്. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കൂടുതൽ ദൃഢമാക്കും എന്നാണ് വിലയിരുത്തൽ.
ഇന്ദ്ര, ആവിയ ഇന്ദ്ര, ഇന്ദ്ര നേവി തുടങ്ങിയ നിരവധി സംയുക്ത കര, വ്യോമ, കടൽ അഭ്യാസങ്ങൾ എന്നിവ ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയിട്ടുണ്ട്. മികച്ച സായുധ മുറകൾ പങ്കിടുന്നതിനും സംയുക്ത പ്രവർത്തന തന്ത്രങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തുന്നതിനും പരസ്പര ധാരണ വർധിപ്പിക്കുന്നതിനുമെല്ലാം ഇത് സഹായിച്ചു.
റഷ്യ-ഇന്ത്യ രാജ്യങ്ങളിലെ പ്രതിരോധ ഉദ്യോഗസ്ഥർ മാറിമാറി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി വരികയാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള പദ്ധതികളുടെ പുരോഗതിയും സൈനിക സാങ്കേതിക സഹകരണത്തിന്റെ മറ്റ് വശങ്ങളും ചർച്ചചെയ്തു. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിസംബർ ആദ്യ വാരം റഷ്യൻ സന്ദർശിക്കും. റഷ്യൻ പ്രധാനമന്ത്രി ആന്ദ്രേ ബെലോസോവുമായി രാജ്നാഥ് സിംഗ് ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തുമെന്നാണ് വിവരം.
ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്യുന്നതിനായി രാജ്നാഥ് സിംഗ് കലിനിൻഗ്രാഡും സന്ദർശിക്കും. 2018-ൽ നാല് (പ്രൊജക്റ്റ് 11356) യുദ്ധക്കപ്പലുകൾ വാങ്ങാൻ ഇന്ത്യ റഷ്യയുമായി കരാർ ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം രണ്ട് ഫ്രിഗേറ്റുകൾ നേരിട്ട് ഇറക്കുമതി ചെയ്യണം, ബാക്കി രണ്ടെണ്ണം റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് പ്രാദേശികമായി നിർമ്മിക്കും. തുശീൽ എന്ന് പേരിട്ടിരിക്കുന്ന ഈ യുദ്ധക്കപ്പലുകളിൽ ആദ്യത്തേത് രാജ്യത്തിന്റെ നാവിക ശക്തിക്ക് വലിയ ഉത്തേജനം നൽകുമെന്നും ഇന്തോ-പസഫിക്കിൽ വർധിച്ചുകൊണ്ടിരിക്കുന്ന തന്ത്രപരമായ വെല്ലുവിളികൾക്കിടയിലാണ് ഇത് വരുന്നതെന്നുമാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ നാവികസേനയിൽ സേവനത്തിലുള്ള ആറ് റഷ്യൻ നിർമ്മിത തൽവാർ-ക്ലാസ് ഫ്രിഗേറ്റുകളിൽ മൂന്നെണ്ണം യന്തർ ഷിപ്പ്യാർഡ് മുമ്പ് നിർമ്മിച്ചിരുന്നു, അവ റഷ്യയുടെ ക്രിവാക്-ക്ലാസ് ഫ്രിഗേറ്റുകൾക്ക് സമാനമാണ്.
പാശ്ചാത്യ സമ്മർദ്ദങ്ങളും ഉപരോധ ഭീഷണികളും അവഗണിച്ച് 2018-ൽ റഷ്യയിൽ നിന്ന് ഏകദേശം 5.43 ബില്യൺ ഡോളറിന് ഇന്ത്യ സംഭരിച്ച എസ്-400 ട്രയംഫ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ ശേഷിക്കുന്ന രണ്ട് (അഞ്ചിൽ) സ്‌ക്വാഡ്രണുകൾ റഷ്യയിൽ നിന്ന് ഉടൻ ഇന്ത്യയിലെത്തിക്കും. വർഷങ്ങളായി, റഷ്യയും ഇന്ത്യയും തമ്മിലുള്ള സൈനിക-സാങ്കേതിക സഹകരണം ‘ബയർ-സെല്ലർ’ ഡൈനാമിക് എന്നതിൽ നിന്ന് സംയുക്ത ഗവേഷണം, ഡിസൈൻ വികസനം, നൂതന സൈനിക സംവിധാനങ്ങളുടെ ഉത്പാദനം എന്നിവയിലേക്ക് മാറി. ഇതിൽ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന്റെ സംയുക്ത വികസനം, ഫൈറ്റർ ജെറ്റുകളുടെയും ടി-90 ടാങ്കുകളുടെയും ലൈസൻസുള്ള നിർമ്മാണം, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ എകെ -203 റൈഫിളുകളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ഇന്ത്യയുടെ ഭൂപ്രദേശപരമായ പ്രധാന മേഖലകളിൽ സുരക്ഷാ തകർച്ചകൾ തടയാൻ സഹായിക്കും എന്നാണ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തൽ. അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ സംയുക്ത സേനയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കഴിയുമെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഈ അഭ്യാസം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

