ന്യൂഡൽഹി: ഗോമാംസത്തിന് സമ്പൂർണ നിരോധനവുമായി അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ഗോമാംസം പാടില്ലെന്നാണ് ഉത്തരവ്. ഗോമാംസം വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി. നേരത്തേ, ക്ഷേത്രങ്ങൾക്കു സമീപമുൾപ്പെടെ ഗോമാംസം നിരോധിച്ച നിയമമാണ് ഭേദഗതി ചെയ്തത്.
‘‘റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഗോമാംസം വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഗോമാംസം ഉപഭോഗം സംബന്ധിച്ച നിലവിലെ നിയമം ശക്തമാണ്. എന്നാൽ റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മതപരമോ സാമൂഹികമോ ആയ സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ ഗോമാംസം കഴിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. ഇനിമുതൽ പൊതുസ്ഥലങ്ങളിൽ ഗോമാംസം കഴിക്കുന്നത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചു.’’– ഹിമന്ത ബിശ്വ ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന അസം മന്ത്രി പിജുഷ് ഹസരികയുടെ പ്രസ്താവന വിവാദമാകുകയാണ്. ഗോമാംസം നിരോധിക്കാനുള്ള തീരുമാനത്തെ അസം കോൺഗ്രസ് ഒന്നുകിൽ പിന്തുണയ്ക്കണമെന്നും അല്ലെങ്കിൽ അവർ പാകിസ്ഥാനിലേക്ക് പോകണമെന്നുമാണ് പിജുഷിന്റെ ട്വീറ്റ്.
Discussion about this post