മോസ്‌കോ/ന്യൂഡൽഹി: നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ റഷ്യൻ കമ്പനികൾ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നയങ്ങളെയും പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യയുടെ ദീർഘകാല പങ്കാളിയാണ് റഷ്യ. ഇന്ത്യ-റഷ്യ ബന്ധത്തിന്റെ വികസനം ഇന്ത്യൻ വിദേശ നയത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. . 2000 ഒക്ടോബറിൽ പുടിന്റെ ഇന്ത്യ സന്ദർശനവേളയിൽ ‘ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രഖ്യാപനം’ ഒപ്പുവച്ചതിനുശേഷം, ഇരു രാഷ്ട്രങ്ങളും തമ്മിൽ എല്ലാ മേഖലകളിലും മെച്ചപ്പെട്ട സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. സുരക്ഷ, പ്രതിരോധം, വ്യാപാരം സമ്പദ്വ്യവസ്ഥ, ശാസ്ത്രം സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളിലും ഇരുരാഷ്ട്രങ്ങളുടെയും ആഴത്തിലുള്ള ബന്ധം മറ്റു ലോകനേതാക്കൻമാരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.
ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന നയങ്ങളിലൂടെ സാമ്പത്തിക വികസനത്തിന് ”സ്ഥിരമായ സാഹചര്യങ്ങൾ” വളർത്തിയെടുക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രശംസിച്ചു. ബുധനാഴ്ച മോസ്‌കോയിലെ വിടിബി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിച്ച പുടിൻ, റഷ്യയുടെ ‘ഇറക്കുമതി സബ്സ്റ്റിറ്റിയൂഷൻ പ്രോഗ്രാം’വഴി ഇന്ത്യയിൽ സമാനമായ ഒരു സംരംഭം ആരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ നിക്ഷേപം വിപുലീകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ‘പ്രധാനമന്ത്രി മോദിക്ക് മെയ്ക്ക് ഇൻ ഇന്ത്യ എന്ന പേരിൽ സമാനമായ ഒരു പരിപാടിയുണ്ട്. ഇന്ത്യയിൽ ഒരു നിർമ്മാണ താവളം സ്ഥാപിക്കാൻ ഞങ്ങൾ തയ്യാറാണ്’ പുടിൻ ചൂണ്ടിക്കാട്ടി. ‘ഇന്ത്യ ആദ്യം’ എന്ന നയത്തിൽ തങ്ങൾ വേഗത്തിൽ ആകൃഷ്ടരായെന്നും പുടിൻ പറയുന്നു. ഇന്ത്യയിലെ നിക്ഷേപങ്ങൾ ലാഭകരമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും പുടിൻ വ്യക്തമാക്കി.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഇന്നുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം – (20 ബില്യൺ ഡോളർ)റഷ്യയുടെ പൊതു ഉടമസ്ഥതയിലുള്ള എണ്ണ ഭീമനായ റോസ്‌നെഫ്റ്റിന്റെതായിരുന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ‘ഇന്ത്യൻ പ്രധാനമന്ത്രി ഇത്തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് പ്രധാനമായും സമ്പദ്വ്യവസ്ഥ ഉൾപ്പെടെ എല്ലാ മേഖലകളും കുതിച്ചുയരുമെന്നും, അത് ഇന്ത്യൻ നേതൃത്വത്തിന്റെ നയമാണെന്നും പുടിൻ വ്യക്തമാക്കി. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം സമീപ വർഷങ്ങളിൽ വികസിച്ചിരുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷം 65 ബില്യൺ ഡോളറിനപ്പുറം ഉഭയകക്ഷി വ്യാപാരം നടത്തി, പാശ്ചാത്യ സമ്മർദങ്ങൾക്കിടയിലും ഇന്ത്യ ,റഷ്യൻ എണ്ണയുടെ വലിയ ഉപഭോക്താക്കളായി മാറിയിരുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവെന്ന നിലയിൽ, ഇന്ത്യ അതിന്റെ 85% ആവശ്യത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. റഷ്യ ഇന്ത്യയുടെ മികച്ച വിതരണക്കാരായി മാറിയിരിക്കുന്നു. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ റഷ്യയുടെ പങ്ക് ഇന്ത്യ പലപ്പോഴും എടുത്തുകാണിക്കുന്നു. റഷ്യയുടെ എണ്ണയും കൽക്കരിയും ഇന്ത്യ വാങ്ങിയത് ആഗോള ഊർജ വിപണിയെ സുസ്ഥിരമാക്കാനും വ്യാപകമായ ഊർജ പ്രതിസന്ധി തടയാനും ഇത് സഹായിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ജൂലൈയിൽ റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ-ഇന്ത്യൻ നേതാക്കൾ ഉഭയകക്ഷി വ്യാപാര ലക്ഷ്യം 100 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം റഷ്യയിൽ നിന്നുള്ള ഇറക്കുമതി 61.1 ബില്യൺ ഡോളറായിരുന്നപ്പോൾ ഇന്ത്യൻ കയറ്റുമതി 4.2 ബില്യൺ ഡോളറായിരുന്നു. അതേസമയം, മോദിയുടെ ക്ഷണപ്രകാരം പുടിൻ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രെംലിൻ സ്ഥിരീകരിച്ചു. 2025 ന്റെ തുടക്കത്തിൽ കൃത്യമായ തീയതി അറിയിക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.
Discussion about this post