തിരുവനന്തപുരം: പാലോട് ഭർതൃ ഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദുജയും ഭർത്താവ് അഭിജിത്തും തമ്മിൽ കുറച്ചുനാളായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നു.ശരീരത്തിൽ രണ്ടുദിവസം പഴക്കമുള്ള പാടുകൾ ഉണ്ട്. അഭിജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. ഇന്ദുജയുടെ മരണത്തിന് പിന്നാലെ അഭിജിത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു പിതാവ് ശശിധരന്റെ ആരോപണം. മകളെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷം കാണാൻ അനുവദിച്ചിരുന്നില്ല. ഒരാഴ്ചയ്ക്ക് മുൻപ് മകൾ വീട്ടിൽ വന്നിരുന്നു. അന്ന് മകളുടെ ചെവിയുടെ ഭാഗത്ത് മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും അച്ഛൻ ആരോപിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ആദിവാസി ക്ഷേമ സമിതിയും ആദിവാസി മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post