ഡൽഹി: കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾ സ്വീകരിക്കുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ച് അമേരിക്ക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയെ അനുവദിച്ചുകൊണ്ട് അമേരിക്ക ഇടക്കാല ഇളവ് നൽകി.
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ ക്രൂഡ് ഓയിൽ പരിമിതമായ കാലയളവിലേക്ക് വാങ്ങാം എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി എക്സിൽ കുറിച്ചത്.
ഇതോടെ മാസങ്ങളായി സമുദ്രമധ്യത്തിൽ നങ്കൂരമിട്ടിരുന്ന ദശലക്ഷക്കണക്കിന് ബാരൽ എണ്ണ വൈകാതെ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തും. റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഇൻഷുറൻസും പണമടയ്ക്കാനുള്ള തടസ്സങ്ങളും കാരണം ചരക്ക് ഇറക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മോദി സർക്കാർ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകൾക്കൊടുവിലാണ് മാനുഷികവും സാമ്പത്തികവുമായ കാരണങ്ങൾ മുൻനിർത്തി 30 ദിവസത്തെ ‘വിൻഡോ‘ യുഎസ് അധികൃതർ അനുവദിച്ചത്. ഈ നിശ്ചിത സമയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ഇന്ത്യയിൽ ചരക്കിറക്കാം.
റഷ്യയുടെ പ്രമുഖ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റും ഗാസ്പ്രോമും അയച്ച കപ്പലുകളാണ്നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്നത്. ഉപരോധം ലംഘിക്കാതെ തന്നെ എങ്ങനെ എണ്ണ ഇറക്കുമതി ചെയ്യാം എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും നിരന്തരമായി ചർച്ചകൾ നടത്തിവരികയായിരുന്നു. ഇന്ത്യയുടെ ഈ നീക്കം ആഗോള എണ്ണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവ് തടയാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
